4. മേരി ആനിങ് : ഫോസില്‍ ശാസ്ത്രജ്ഞ

 മേരി ആനിങ് : ഫോസില്‍  ശാസ്ത്രജ്ഞ (1799-1847) 

 

ജീവിക്കാന്‍ വേണ്ടി, പട്ടിണി മാറ്റാന്‍ കടല്‍തീരത്തു നടന്നു വില്‍ക്കാന്‍ പറ്റിയ സാധനങ്ങള്‍ പെറുക്കി  നടന്ന 12  വയസ്സുള്ള ഒരു കുട്ടി ഏതാണ്ട്  2000  ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന ഒരു  ശിലായുഗ ജീവിയുടെ ഫോസില്‍ (പാറകള്‍ക്കുള്ളില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടന്ന്‌ ശിലീഭൂതമായിത്തീര്‍ന്ന അതിപ്രാചീനകാലത്തെ ജീവികളുടേയോ സസ്യങ്ങളുടേയോ അവശിഷ്‌ടങ്ങളാണു  ഫോസില്‍) കണ്ടെത്തുക അതില്‍ കൂടി  പ്രശസ്തയാവുക, തുടര്‍ന്നു മറ്റു പല പുരാതനജീവികളുടെയും അവശിഷ്ടം  കണ്ടെത്തുകയും ചെയ്ത ഒരു സ്ത്രീ ആയിരുന്നു  മേരി ആനിങ്.

 

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പലര്‍ക്കും ജീവിതം  മുന്നോട്ടു കൊണ്ടു പോകുന്നതുതന്നെ  വളരെ  ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു, പ്രത്യേകിച്ചും ഒരു പാവപ്പെട്ട   പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടാത്ത ഒരു സ്ത്രീക്ക്. ഇങ്ലണ്ടിലെ ലിമെ  റെജിസ് എന്ന കടല്‍ തീരനഗരത്തില്‍ ഒരു നിര്‍ദ്ധന കുടുംബത്തില്‍ 1799 ല്‍ ആയിരുന്നു മേരിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ  അവളുടെ അച്ഛന്‍  കടല്‍തീരത്ത് കിട്ടുന്ന സാധനങ്ങള്‍   തിരഞ്ഞു പെറുക്കി എടുക്കാന്‍ പഠിപ്പിച്ചു. അച്ഛന്‍റെ മരണശേഷം ഇങ്ങനെ കിട്ടുന്ന സാധനങ്ങള്‍  പോളീഷ് ചെയ്തു  ഭംഗിയാക്കി സഞ്ചാരികള്‍ക്ക് വിറ്റായിരുന്നു  കുടുംബം  പുലര്‍ന്നിരുന്നത്. 1811 ല്‍ മേരിയുടെ  സഹോദരന്‍ ഒരു വിചിത്ര ജീവിയുടെ അസ്ഥിപഞ്ജരം   കടലിലേക്കു നീണ്ടു നില്‍ക്കുന്ന ഒരു പാറക്കെട്ടില്‍ കണ്ടെത്തി. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് കഷ്ടിച്ചു  12  വയസ്സുമാത്രം  പ്രായമുള്ള മേരി ആ അസ്ഥിപഞ്ജരത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ കൂടി കണ്ടെത്തി. അദ്യം അതു ഒരു മുതലയുടെ അവശിഷ്ടം ആണെന്നു കരുതി എങ്കിലും കൂടുതല്‍  പഠിച്ചപ്പോള്‍  അതു ഒരു പുരാതന ജീവിയുടെ  അസ്ഥിപഞ്ജരം  ആണെന്നു മനസ്സിലായി. ഏതാണ്ട് 2000 ലക്ഷം വര്‍ഷങ്ങള്‍ക്കു  മുമ്പു  ജീവിച്ചിരുന്ന ഇശ്തിയൊസോറസ് (Ichthyosaurus)  എന്ന  ജീവിയുടേത്. ദിനോസര്‍  വര്‍ഗത്തില്‍ പെടുന്ന ഈ ജീവിയുടെ    ആദ്യമായി  കണ്ടെത്തിയ ഫോസില്‍  ആയിരുന്നു അതു.

 

 

ഇപ്പോള്‍ ജുറാസിക്  തീരം എന്നറിയപ്പെടുന്ന ഈ കടല്‍തീരത്തായിരുന്നു  മേരി ജീവിതകാലം മുഴുവന്‍ കഴിഞ്ഞത്. ഫോസിലുകളെ അന്വേഷിച്ചു കൊണ്ടു തന്നെ. അവര്‍  കണ്ടെത്തിയ മറ്റു ജീവികളില്‍ നീണ്ട കഴുത്തുള്ള പ്ലെസിയോസൊരസും ടെരോഡാക്റ്റിലസ്(Plesiosaurus Terodaaktilus)  എന്നിവ ഉള്‍പ്പെടുന്നു.  ബൈബിളില്‍  പറയുന്നതു പോലെ അധികം  പഴക്കമില്ലാത്ത ഭൂമിയില്‍ 2000 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു  ജീവികള്‍ ഉണ്ടായിരുന്നു എന്നതു തന്നെ അത്ഭുതകരമായ വസ്തുത ആയിരുന്നു.  മനുഷ്യജീവികളുടെ സ്റുഷ്ടിയെപറ്റിയുള്ള പല വിശ്വാസങ്ങളും തകര്‍ക്കുന്ന  കണ്ടെത്തലായിരുന്നു ഇത്. മേരിയുടെ കണ്ടെത്തലുകള്‍ ബൈബിളിലെ കഥകളില്‍ മനുഷ്യസ്റുഷ്ടിയില്‍  നിന്നു  വളരെ പിന്നോക്കം കൊണ്ടു പോകാന്‍  കഴിഞ്ഞു. പുരാതന ശിലായുഗം എന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായിരുന്നു  എന്നു  ആള്‍ക്കാര്‍ക്കു  വിശ്വസിക്കേണ്ടി വന്നു.

 

മേരിയുടെ  ജീവിതത്തെ കുറിച്ച് പല പുസ്തകങ്ങളും  എഴുതപ്പെട്ടിട്ടുണ്ട് എങ്കിലും അവരുടെ  ആദ്യകാലജീവിതത്തെക്കുറിച്ചും ശിലായുഗവിജ്ഞാനം എന്ന ശാസ്ത്ര ശാഖയില്‍ അവരുടെ അസാധാരണ സംഭാവനകളുടെയും   വിവരങ്ങള്‍  പലര്‍ക്കും അറിയില്ല എന്നതാണു സത്യം. ലോകത്തിലെ ഏറ്റവും വലിയ ഫോസില്‍ ശാസ്ത്രജ്ഞയായിരുന്ന അവരുടെ സംഭാവനകളെ കുറിച്ച് ഇന്നത്തെ  പല   ശിലായുഗഗവേഷകര്‍ക്കും അറിയാന്‍ വയ്യ  എന്നത് ഖേദകരമാണു.

 

ബ്റിട്ടനിലെ ദക്ഷിണ സമുദ്രതീരത്തുള്ള ലിമെ റെജിസ് എന്ന കടല്‍തീര നഗരത്തില്‍ റിച്ചാര്‍ഡ്, മേരി എന്നീ ദമ്പതികളുടെ പത്തു മക്കളില്‍ ഒരാളായി  1799 ല്‍ ജനിച്ചു. സഹോദരങ്ങള്‍  പത്തു പേര്‍ ഉണ്ടായിരുന്നു  എങ്കിലും  മേരിയും   സഹോദരനായ ജൊസെഫും മാത്രമെ  പ്രായപൂര്‍ത്തിയായുള്ളൂ എന്നു തോന്നുന്നു. 1810ല്‍ അച്ഛന്‍റെ മരണ ശേഷം കടക്കെണിയില്‍ പെട്ട  കുടുംബം വഴിമുട്ടി നിന്നപ്പോള്‍  ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍  അച്ഛന്‍ പഠിപ്പിച്ചു കൊടുത്ത  ഫോസില്‍  കണ്ടെത്താനുള്ള  കഴിവു മാത്രം അവര്‍ ഉപയോഗിച്ചു.  

 

1820കള്‍ വരെ  മേരിയുടെ കുടുംബം അരപ്പട്ടിണിയില്‍   ജീവിച്ചുവരവെ ഒരു അറിയപ്പെടുന്ന ഫോസില്‍  ശേഖരിക്കുന്നയാളായിരുന്ന കേണല്‍ തോമസ് ബിര്‍ച്ച്  ഈ കുടുംബത്തെ  പരിചയപ്പെടുന്നതുവരെ. ഈ കുടുംബത്തിനോട് അനുകമ്പ തോന്നിയ  അദ്ദേഹം തന്‍റെ  പക്കല്‍ ഉണ്ടായിരുന്ന  ഫോസിലുകള്‍ എല്ലാം ലേലം വിളിച്ചു വിറ്റു  അതില്‍ നിന്നു കിട്ടിയ തുക ഇവര്‍ക്കു സംഭാവനയായി നല്‍കി.  ആനിങ് കുടുംബം   കണ്ടെത്തിയ  ഫോസിലുകളുടെ  പ്രാധാന്യം മനസ്സിലാക്കിയ  തോമസ് ബിര്‍ച്ച്  ആ കുടുംബം  ഇങ്ങനെ  സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയേണ്ടവരല്ല എന്നു തീരുമാനിച്ചു. അക്കാലം വരെ  മേരിയുടെ  അമ്മയായിരുന്നു കണ്ടെത്തിയ  ഫോസിലുകള്‍ വില്‍പന നടത്തിയിരുന്നത്. എന്നാല്‍  ക്രമേണ ഇരുപതുകളുടെ  മദ്ധ്യം ആയപ്പോല്‍ ജൂണീയര്‍  മേരി  ആനിങ് ആ  ജോലി ഏറ്റെടുത്തു. കഷ്ടിച്ച് പ്രാഥമിക വിദ്യാഭ്യാസം മാത്രമേലഭിച്ചിരുന്നുള്ളൂ എങ്കിലും  മേരിക്കു  ശരീരശാസ്ത്രത്തെക്കുറിച്ചും ജീവികളുടെ  അസ്ഥിപഞ്ജരങ്ങളെക്കുറിച്ചും  അസാമാന്യമായ ഉള്‍ക്കാഴ്ചയും അറിവും ഉണ്ടായിരുന്നു. മേരിയുടെ  സഹോദരന്‍ ജോസെഫ് ഇതേ  സമയത്ത് കിടക്കകളും മറ്റും ഉണ്ടാക്കുന്ന ബിസിനെസ്സ് തുടങ്ങിയിരുന്നു.


ഇശ്തിയോസോറസ് എന്ന ചരിത്രാതീതകാലത്തെ   ജീവികളുടെ ഫോസിലുകള്‍ ആദ്യമായി കണ്ടെത്തിയതു  മേരി ആനിങ് തന്നെയായിരുന്നു. ഇതു 1809 നും 1811 നും ഇടയ്ക്കായിരുന്നു. മേരിക്കു  12 വയസ്സില്‍ താഴെ ആയിരുന്നപ്പോള്‍ .    ഈ ഫോസിലിന്‍റെ  പ്രധാന ഭാഗങ്ങള്‍ കണ്ടെത്തിയതു   അവര്‍ തന്നെ ആയിരുന്നു എങ്കിലും     കണ്ടെത്തലിന്‍റെ തുടക്കം മേരിയുടെ ജ്യേഷ്ടന്‍ജൊസെഫില്‍   ആയിരുന്നു, അതും  മേരി വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ . ഏതായാലും  മേരിയുടെ അസാധാരണമായ സമര്‍പ്പണബോധവും  ഫോസിലുകളുടെ ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്തു പൂറ്ണരൂപം ഉണ്ടാക്കാനുള്ള പാടവവും അവരെ  മറ്റു പല  കണ്ടെത്തലുകളിലേക്കും നയിച്ചു. ഇതില്‍ നിന്നും കുടുംബത്തിനു  ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. അവര്‍ കണ്ടെത്തിയ ഫോസിലുകള്‍   മ്യൂസിയങ്ങള്‍ക്കും ശാസ്ത്രഞ്ജന്മാര്‍ക്കും  വളരെ  താല്‍പര്യം ഉള്ളവയും ആയി തീര്‍ന്നു. യൂറോപ്പിലെ പല ധനികരും ഇത്തരം  ശേഖരങ്ങള്‍ സ്വന്തമായി ഉണ്ടാക്കുന്നതില്‍ താല്‍പര്യം ഉള്ളവരായിരുനു.

 


മേരി ഇശ്തിയൊശ്ശോറസിന്‍റെ  പല ഫോസിലുകളും കണ്ടെത്തിയിരുന്നു എങ്കിലും  അവരുടെ മറ്റു  പ്രധാനകണ്ടെത്തല്‍ ആദ്യത്തെ പ്ലെസിയൊസോറസ് (Plesisaurus) എന്ന   ജീവിയുടേതായിരുന്നു.  ഫ്രെഞ്ചു  ജന്തുശാസ്തജ്ഞനായ ജോര്‍ജ് കൂവിയര്‍   ഈ ജീവിയുടെ   ചിത്രം ആദ്യം നോക്കിയപ്പൊള്‍   സംശയം പ്രകടിപ്പിച്ചു എങ്കിലും  കൂടുതല്‍  ശ്റദ്ധിച്ചപ്പോള്‍  അതു  ശരിക്കും ഉള്ളതാണെന്നു  അംഗീകരിച്ചു. ഇതോടു കൂടി മറ്റുള്ള ഫൊസില്‍  വിദഗ്ദ്ധരും  അവരെ  അംഗീകരിച്ചു.

 





ഇതൊക്കെ ആയിരുന്നു എങ്കിലും  മേരി ആനിങ്ങിന്‍റെ ഫോസിലുകളില്‍ മിക്കതും  സ്വകാര്യ ശേഖരങ്ങളിലും മ്യൂസിയങ്ങളിലും ആണ്  ഇടം പിടിച്ചത്. അവരുടെ സംഭാവനകളായി അറിയപ്പെട്ടില്ല. കാലം ചെന്നപ്പോള്‍  മേരിയും കുടുംബവും ചെയ്ത  സംഭാവനകള്‍  വിസ്മരിക്കപ്പെട്ടു. ഇതിനു  പ്രധാനകാരണം  അവരുടെ അസാമാന്യമായ കഴിവുകളും  കണ്ടെത്തലുകളും വേണ്ട വിധം ചിത്രങ്ങള്‍ സഹിതം  രേഖപ്പെടുത്തി വെച്ചില്ല എന്നതായിരുന്നു. ഇത്ര മാത്രം  സാമ്പത്തിക പരാധീനതകളില്‍ ജീവിച്ച  ഒരു യുവതിക്കു  ഇതൊക്കെ കണ്ടെത്താന്‍ എങ്ങനെ  കഴിഞ്ഞു  എന്നായിരുന്നു  മറ്റുള്ളവരുടെ സംശയം. 1824 മേരിയെ സന്ദര്‍ശിച്ച ലേഡി ഹാരിയറ്റ് സില്‍വെസ്റ്ററ് എന്നവര്‍  എഴുതിയത് ഇങ്ങനെ ആയിരുന്നു.    യുവതിക്കു ഒരു ഫോസിലിന്‍റെ ഏതെങ്കിലും ഒരു എല്ലിന്‍ കഷണം കിട്ടിയാല്‍ അതു ഏതു ജീവിയുടെതാണെന്നും കിട്ടിയ കഷണങ്ങള്‍ പോലും  ശരിയായ രീതിയില്‍ കൂട്ടി യോജിപ്പിച്ചു  സിമന്‍റുപയോഗിച്ചു  പുനര്‍സ്റുഷ്ടി നടത്താനുള്ള കഴിവു  അസാമാന്യം തന്നെ. തുടര്‍ന്ന്  ആ ജീവിയുടെ ചിത്രം വരക്കാനും അവര്‍ക്കു കഴിഞ്ഞു എന്നതു ദൈവം കൊടുത്ത  ഒരു  അനുഗ്രഹം തന്നെ ആണെന്നു എനിക്കു തോന്നുന്നു, പ്രത്യേകിച്ചും  ശരിയായ  വിദ്യാഭ്യാസം പോലും  കിട്ടാത്ത  ഇവര്‍ക്കു.  ഇന്നു  ഈ രാജ്യത്തു ജീവിച്ചിരിക്കുന്ന മറ്റാരെക്കാളും ഇത്തരം കാര്യത്തില്‍ മേരിക്കുള്ള അറിവ്  മറ്റാര്‍ക്കെങ്കിലും ഉണ്ടൊ എന്നു സംശയമാണ്.   ചുരുക്കത്തില്‍   മേരി ആനിങ് വെറും ഒരു ഫോസില്‍ ശേഖരിക്കുന്നയാള്‍ മാത്രമായിരുന്നില്ല താന്‍ കണ്ടെത്തിയ ജീവിയുടെ മിക്കവാറും എല്ലാ കാര്യങ്ങളും ക്ഷമയോടെ  അറിയുവാനും  മറ്റുള്ളവര്‍ക്കു  പറഞ്ഞു കൊടുക്കുവാനും കഴിവുള്ളവര്‍ ആയിരുന്നു.

 

ക്രമേണ മേരി  ബ്റിട്ടനിലും യൂറോപ്പിലും  അമേരിക്കയിലും  അറിയപ്പെടുന്ന ആളായി മാറി. പക്ഷേ  ഒരു സ്ത്രീയെന്ന നിലയില്‍ അവര്‍ക്ക് ലണ്ടനിലെ  ജിയോളജിക്കല്‍ സൊസൈറ്റിയില്‍ അംഗമാകാന്‍ അര്‍ഹയായില്ല. അതുകൊണ്ടു  തന്നെ  അവരുടെ സംഭാവനകള്‍  കാര്യമായി അംഗീകരിക്കപ്പെടുകയും ചെയ്തില്ല. ഒരിക്കല്‍ അവരെഴുതി  ലോകം എന്നോട് തീരെ  കനിവില്ലാതെയാണു പ്റവര്‍ത്തിച്ചത്. അതുകൊണ്ട് എനിക്ക് എല്ലാവരെയും സംശയമാണു . അവരുടെ  കണ്ടെത്തലുകള്‍ നാച്ചുറല്‍  ഹിസ്റ്ററി  മാഗസീനില്‍ മാത്രമെ പ്റസിദ്ധീകരിക്കപ്പെട്ടുള്ളൂ.

 

1847ല്‍ മേരിയുടെ മരണശേഷം അവരുടെ  അസാമാന്യമായ  ജീവിതവും കണ്ടെത്തലുകളും  കൂടുതല്‍ പരിഗണനാര്‍ഹമായി. ചാള്‍സ് ഡിക്കന്സ് 1865 ല്‍ പ്രസാധനം ചെയ്ത ഒരു പുസ്തകത്തില്‍ മേരിയെപറ്റി എഴുതിയിരുന്നു. 1908 മുതല്‍ ഉപയോഗിക്കപ്പെടുന്ന  "She sells seashells on the seashore" by Terry Sullivan എന്ന വാക്കുകള്‍   മേരി ആനിങ്ങിനെ പറ്റിയാണെന്നും  പറയപ്പെടുന്നു. 2010ല്‍ അവരുടെ മരണം കഴിഞ്ഞു 163 വര്‍ഷം കഴിഞ്ഞു ബ്റീട്ടനിലെ റൊയല്‍ സൊസൈറ്റി മേരിയുടെ  പേര്‍ ലോകത്തില്‍  ശാസ്ത്രമേഖലയില്‍ ഏറ്റവും സ്വാധീനം ഉണ്ടാക്കിയ  ശാസ്ത്രജ്ഞന്മാരുടെ  ലിസ്റ്റില്‍ പെടുത്തി.  

 

അവലംബം

 

https://en.wikipedia.org/wiki/Mary_Anning

https://www.bbc.com/bitesize/articles/zf6vb82

 

Comments

Popular posts from this blog

2.എലിസബേത് ഗാരറ്റ് ആൻഡേർശൻ -ബ്രിട്ടനിലെ ആദ്യ ലേഡീ ഡോക്ടര്‍

6.ഗ്രെയ്സ് ഹോപ്പര്‍ - കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍